
കോൺഗ്രസ് നേതാവായ ഗ്രാമപഞ്ചായത്തംഗം ജീവനൊടുക്കി. മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്താണ് മരിച്ചത്. പുൽപ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളായിരുന്നു ജോസ്. വീടിന് സമീപത്തെ കുളത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിൽനിന്ന് മദ്യവും സ്‌ഫോടകവസ്തുവും കണ്ടെത്തിയതിന് പിന്നാലെയാണ് തങ്കച്ചന് 16 ദിവസം ജയിലിൽ കഴിയേണ്ടിവന്നത്. സ്ഫോടകവസ്തുവും മദ്യവും തങ്കച്ചന്റെ വീട്ടിൽ മറ്റൊരാൾ കൊണ്ടുവെച്ചതാണെന്ന് ലോക്കൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം ജയിലിൽനിന്ന് മോചിതനായത്.
സംഭവത്തിന് പിന്നിൽ ജോസ് ഉൾപ്പെടെയുള്ളവരാണെന്ന് ജയിലിൽനിന്ന് പുറത്തെത്തിയതിന് പിന്നാലെ തങ്കച്ചൻ ആരോപണം ഉന്നയിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജോസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോസ് ഉൾപ്പെടെയുള്ള എൻ.ഡി. അപ്പച്ചൻ ഗ്രൂപ്പിൽപ്പെട്ടവർക്കെതിരേ ആയിരുന്നു തങ്കച്ചന്റെ ആരോപണം. പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജോസിനെ ചോദ്യം ചെയ്തിരുന്നു.











